ദുരിതം പെയ്തിറങ്ങിയ വയനാടിന് കൈത്താങ്ങായി കമ്മിറ്റിയും ഗ്രീൻ സ്റ്റാർ കാടങ്കോടും മുസ്ലിം ലീഗ് കാടങ്കോട് ശാഖ സംയുക്തമായി 287,739 രൂപ കൈമാറി

വയനാട്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച വയനാടിന് കരുത്തായി, ഗ്രീൻ സ്റ്റാർ കാടങ്കോടും മുസ്ലിം ലീഗ് കാടങ്കോട് ശാഖയും സംയുക്തമായി 287,739 രൂപ പിരിച്ചെടുത്തു. ഇതോടെ വയനാട് പുനരധിവാസ ധന സമാഹരണത്തിനായുള്ള ജില്ലാതലത്തിലെ ഏറ്റവും വലിയ സംഭാവന നൽകി കാടങ്കോട് ശാഖ ഉയർന്നു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു, ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഒരു മാസത്തിനുള്ളിൽ 40 കോടിയോളം രൂപ സമാഹരിച്ചു. ആപ് വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ 36,08,11,688 രൂപ ലഭിച്ചു, കൂടാതെ 22 വീടുകളുടെ നിർമ്മാണത്തിനായി 3.30 കോടി രൂപയും പിരിച്ചെടുത്തു.

ലഭിച്ച തുകയിൽ 1,40,68,860 രൂപ ഇതിനകം ചെലവഴിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതർക്കായി ചെലവഴിച്ച മുഴുവൻ തുകയുടെ കണക്കുകളും ആപ്പിൽ പ്രസിദ്ധീകരിക്കുമെന്ന് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

ഇതുവരെ 691 ദുരിതബാധിത കുടുംബങ്ങൾക്ക് 15,000 രൂപ അടിയന്തര സഹായം, 57 വ്യാപാരികൾക്ക് അരലക്ഷം രൂപ വീതം സഹായധനം, വാഹനങ്ങൾ നഷ്ടമായവർക്കായി നാല് ജീപ്പ്, മൂന്ന് ഓട്ടോ, രണ്ട് സ്കൂട്ടർ എന്നിവയും വാങ്ങി നൽകി. കെ.എം.സി.സിയുടെ സഹായത്താൽ 48 പേർക്ക് വിദേശത്ത് ജോലി ലഭ്യമാക്കിയെന്നും പുനരധിവാസ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂവായിരം സ്ക്വയർഫീറ്റിൽ കുറയാത്ത വീടുകൾ 100 കുടുംബങ്ങൾക്ക് നിർമിച്ചുനൽകുക ലക്ഷ്യമാണെന്നും, ഇത് സർക്കാർ പദ്ധതികൾക്കൊപ്പം ഉൾപ്പെടുത്തി യാഥാർഥ്യമാക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.